വികാരിയച്ചന്റെ കത്ത്

എല്ലാവർക്കും വലിയ സന്തോഷം നൽകുന്ന ഒരു ക്രിസ്തുമസ്കാലം ആഗതമായി. നക്ഷത്രങ്ങൾ തൂക്കിയും, ആശംസകാർഡുകൾ കൈമാറിയും, സമ്മാനങ്ങൾ നൽകിയും, കേക്ക്മുറിച്ചും, പുൽകൂടൊരുക്കിയും, നമ്മൾ ബാഹ്യമായ തയ്യാറെടുപ്പുകൾ നടത്തുമ്പോൾ, വി. കുർബാനയിലും, വി. കുമ്പസാരത്തിലും, പുണ്യപ്രവർത്തികളിലും പങ്കുചേർന്നു ആന്തരികമായി ഈശോയുടെ പിറവിക്കായി ഒരുങ്ങുകയാണ്.

ക്രിസ്തുമസ് ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഗാനമാണ്, ‘silent night Holy night’ . 1818 ലാണ് ഈ ഗാനത്തിന്റെ പിറവി. ഇതിന്റെ പിന്നിൽ ഒരു സംഭവമുണ്ട്. ക്രിസ്തുമസിന് തൊട്ടു മുൻപ് ദേവാലയത്തിലെ ഓർഗൻ കേടായി പോയി. ദേവാലയത്തിൽ സംഗീതമില്ലാതെ ഒരു ആഘോഷം വിദേശികൾക്ക് ചിന്തിക്കാവുന്നതിനപ്പുറമായിരുന്നു. വിദേശരാജ്യങ്ങളിൽ തിരുകർമ്മങ്ങളിൽ പങ്കെടുത്തിട്ടുള്ളവർക് ഇത് നന്നായി മനസിലാകും. ഈ അവസരത്തിൽ , ആ ദേവലയത്തിലെ കൊച്ചച്ഛനായ ജോസഫ് മോർ ഗിറ്റാറിൽ പാടുവാനായി എഴുതിയ ഗാനമാണി ‘ silent night’. അത് ലോക ചരിത്രത്തിലെ ഏറ്റവും മനോഹരമായ ക്രിസ്തുമസ് ഗാനമായി. ഇല്ലായ്മയിൽ പിറന്ന മനോഹരമായ സൃഷ്ടി. ഈശോ പിറന്നതും ഇല്ലായ്മയുടെ നടുവിൽ തന്നെയാണ്.

നമ്മുടെ ദേവാലയ നിർമാണതിന്റെ പ്രാരംഭ ഘട്ടങ്ങളിൽ ഈ ഇല്ലായ്മ നാം അനുഭവിച്ചിട്ടുണ്ട്. നമ്മുടെ കുടുംബത്തിലും ഇത്തരം അനുഭവങ്ങൾ അന്യമല്ല. മനുഷ്യർ ഓരോരുത്തരും അഭിമാനം കൊള്ളുന്നതും, ദൈവനുഭവത്തിന്റെ ആഴങ്ങൾ തിരിച്ചറിഞ്ഞിട്ടുള്ളതും, ഈ ഇല്ലായ്മായുടെ നടുവിൽ തന്നെയാണ്. പണ്ടൊക്കെ നമ്മുടെ വീടുകളിൽ ഉണ്ടായിരുന്ന സാഹചര്യങ്ങൾ ഓർത്തു നോക്കുന്നത് നല്ലതാണ്. നമ്മിൽ പലരുടെയും ജീവിതം ആരംഭിച്ചത് കൂട്ടു കുടുംബങ്ങളിലാണ്. വളരെ പരിമിതമായ സാഹചര്യങ്ങൾ, സ്വന്തമായി ആർക്കും മുറികളില്ല, ഒന്നിച്ചുള്ള ഒരു ജീവിതം, ഭക്ഷണത്തിന്റെ കാര്യത്തിലും ഈ ഇല്ലായ്മകൾ തന്നെ. ഇറച്ചിയും മീനും തന്നെ കിട്ടുന്നത് വല്ല ആഘോഷങ്ങൾക് മാത്രം. കൂട്ടികൾക് കളിയ്ക്കാൻ കളിപാട്ടം ഇല്ല, പാടത്തും പറമ്പിലും മാത്രം ഉള്ള വിനോദങ്ങൾ, മൂത്തവർ ഉപയോഗിച്ച വസത്രങ്ങളും, പാടാനോപാധികളും മാത്രമായിരിക്കും ഇളയത്തുങ്ങൾക് കിട്ടുക..ഇങ്ങനെ പോകുന്നു ഇല്ലായ്മയുടെ നീണ്ട നിര. പഴമകളിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കാത്തവർ ആരുമില്ല. കാരണം അവിടെ ജീവന്റെ തുടിപ്പുകൾ തിരിച്ചറിയുന്നു. സമാധാനത്തിന്റെയും , സന്തോഷത്തിന്റെയും സദ്വാർത്തകൾ ജീവിതത്തോട് ചേർന്ന് നിന്നിരുന്നു.

മനുഷ്യൻ തന്റെ ഇല്ലായ്മകൾ ഏറ്റു പറയുന്നിടത്തു ഈശോ ജനിക്കുന്നുണ്ട്. മനുഷ്യൻ തന്റെ അസാധ്യത ഏറ്റു പറയുന്നിടത്തു ദൈവത്തിന്റെ സാധ്യതകൾ തുറക്കപ്പെടുന്നു.

ഇന്ന് സഹചര്യമൊക്കെ മാറി. എല്ലാവർക്കും തനിച്ചുള്ള മുറികൾ, ആവശ്യത്തിനുള്ള ഭക്ഷണവും വസ്ത്രവും. എങ്ങും ആഡംബരവും, ആഘോഷവും. ഇത്തരം സംസ്കാരം ക്രിസ്തീയ കുടുംബങ്ങളിൽ പടർന്നു പന്തലിച്ചു കഴിഞ്ഞു. ലാളിത്യം എവിടെയും കാണുന്നില്ല. നസ്രത്തിൽ ഇടമില്ല എന്നുള്ളത് വീണ്ടും ആന്വർത്ഥ്മായിക്കൊണ്ടിരിക്കുന്നു. ലളിത ജീവിതം നായിക്കുന്നവന്റെ ഉത്സവമാണ് ക്രിസ്തുമസ്. ഞാൻ, എന്റെ ഭാര്യ, എന്റെ മകൻ എന്നതിലും വിശാലമാകട്ടെ എന്റെ സമഗ്രമായ കാഴ്ചപ്പാട്.

” നീ ആർഭാടത്തിനായി ചിലവാക്കുന്നതിന്റെ ഒരംശം മതി പാവപ്പെട്ടവന് നിർവൃതിയോടെ അന്തിയുറങ്ങാൻ.”

“പിള്ളകച്ചകളാൽ പൊതിഞ്ഞു പുൽതൊട്ടിലിൽ കിടത്തിയിരിക്കുന്ന ശിശുവിനെ നിങ്ങൾ കാണും”. രക്ഷകനെ തിരിച്ചറിയുവാനുള്ള അടയാളം ദാരിദ്ര്യവും, ഇല്ലായ്മായുമാണ്. കുറവുകൾ രക്ഷകനു പ്രവർത്തിക്കുവാനുള്ള ഇടങ്ങളാണ്. പോരായ്മകൾ രക്ഷയുടെ വെളിച്ചം നിന്നിലേക്ക് കടന്നു വരാനുള്ള മാർഗങ്ങളാണ്.

ഏവർക്കും ക്രിസ്തുമസിന്റെയും , പുതുവത്സരത്തിന്റെയും ആശംസകൾ നേരുന്നു.

സ്നേഹത്തോടെ
പ്രാർത്ഥനയോടെ
ഫാ. സുബീഷ് വട്ടപ്പറമ്പൻ



Font Awesome Icons


Voice of Mount – A Parish Newsletter

St Thomas Syro Malabar Church
St Thomas Mount, Chennai.


0 Comments